
കോഴിക്കോട്: തൃശൂർ ശ്രീ കേരളവർമ്മ കോളേജില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ അപമാനിക്കുകയാണ് കെഎസ്‍യു എന്ന് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. കേരളവർമ്മ കോളേജിലെ എസ് എഫ് ഐയുടെ വിജയം അംഗീകരിക്കാനാവാത്ത കെഎസ്‍യു അപവാദ പ്രചരണങ്ങൾ അഴിച്ചു വിടുന്നതോടൊപ്പം സ്വന്തം ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയെ അപമാനിക്കുകയാണ്. റീക്കൗണ്ടിംഗ് എന്തോ അപരാധം എന്ന പോലെയാണ് കെഎസ്‍യു പ്രചരിപ്പിക്കുന്നത്.
ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള പ്രതിപക്ഷ നേതാവിനെ പോലുള്ളവർ പോലും ഇതേ പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. ജനാധിപത്യ പ്രക്രിയയിൽ മത്സര രംഗത്തുള്ള ഏത് സ്ഥാനാർത്ഥിക്കും റീകൗണ്ടിംഗ് ആവശ്യപ്പെടാം. അത് വളരെ ചെറിയ വോട്ടുവിഹിതമുള്ള സ്ഥാനാർത്ഥിയാണെങ്കിൽ പോലും സ്ഥാനാർത്ഥി ആവശ്യപ്പെട്ടാൽ റിട്ടേണിംഗ് ഓഫീസർ റീകൗണ്ടിംഗ് ചെയ്‌തേ മതിയാവൂ.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രധാന നടപടികളിൽ ഒന്നാണിത്. റീകൗണ്ടിംഗിന് മുൻപേ തന്നെ എസ്എഫ്ഐ വിജയിച്ചിരുന്നു എന്ന് മാധ്യമ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് എങ്ങനെയാണ് കെഎസ്‍യു റിസൾട്ട് പ്രഖ്യാപിക്കുന്നതെന്ന് ലിന്‍റോ ചോദിച്ചു. വസ്തുതകൾ ഇങ്ങനെ ആയിരിക്കേ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി മത്സരിച്ചയാളുടെ അംഗപരിമിതിയെ ഉപയോഗിച്ച് സഹതാപ പ്രചരണത്തിന് ശ്രമിക്കുന്ന കെഎസ്‍യു യഥാർത്ഥത്തിൽ ആ വിദ്യാർത്ഥിയെ അപമാനിക്കുകയാണ് ചെയ്യുന്നത്.
യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ 'കുരുടൻ' എന്ന പദപ്രയോഗമെല്ലാം അവരുടെ നിലവാരം വ്യക്തമാക്കുന്നു. തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് സ്വന്തം സ്ഥാനാർത്ഥിയെ പരിഹസിക്കുന്ന നിലപാടിൽ നിന്ന് കെഎസ്‍യുവും കോൺഗ്രസ് നേതാക്കളും പിൻമാറണം. അതേസമയം കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും വലിയ ഭൂരിപക്ഷം നേടി എസ്എഫ്ഐ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനമെന്ന ഖ്യാതി തുടരുകയാണെന്നും ലിന്‍റോ ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam