
തിരുവനന്തപുരം: കേരളീയം പരിപാടിക്ക് പത്ത് കോടി കൂടി അനുവദിച്ച് ധനവകുപ്പ്. ടൂറിസം വകുപ്പിൻ്റെ അപേക്ഷ പരിഗണിച്ചാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക നൽകിയത്. നേരത്തെ 27 കോടിയാണ് അനുവദിച്ചത്. ബാക്കി തുക സ്പോൺസർശിപ്പ് വഴി കണ്ടെത്തിയെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, സ്പോൺസർമാരുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. കേരളീയം ധൂർത്താണെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് കൂടുതൽ തുക നൽകുന്നത്.
ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേരത്തെ 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതിന് പുറമെയാണ് ഇപ്പോള്‍ 10 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പരത്തി പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായിരുന്നില്ല. 27 കോടി 12 ലക്ഷം രൂപ അനുവദിച്ചതില്‍ ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനായിരുന്നു, 9.39 കോടി രൂപ. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.