ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് കൊച്ചി റെയ്ഞ്ച് ഐജി സർവ്വീസിൽ തിരികെയെടുത്തത്.
കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കെവിൻ വധക്കപ്പെട്ടപ്പോൾ ഗാന്ധിനഗർ എസ് ഐ ആയിരുന്നു ഷിബു. സസ്പെൻഷനിലായിരുന്ന ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരുന്നു.
എന്നാല്‍ ഷിബു നൽകിയ വിശദീകരണത്തെ തുടർന്നാണ് കൊച്ചി റെയ്ഞ്ച് ഐജി സർവ്വീസിൽ തിരികെയെടുത്തത്. അതേസമയം ഷിബുവിന് കോട്ടയത്ത് പോസ്റ്റിംഗ് നൽകരുതെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ ആവശ്യപ്പെട്ടു. മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്നും എസ്പി ഐ ജിയോടാവശ്യപ്പെടുകയായിരുന്നു.
കെവിൻ വധകേസിലെ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെ പിരിച്ചുവിട്ടിരുന്നു. ജീപ്പ് ഡ്രൈവറുടെ മൂന്നു വര്‍ഷത്തെ ഇൻക്രിമെന്‍റും റദ്ദാക്കിയിരുന്നു. കോട്ടയം എസ്പി ഹരിശങ്കറാണ് നടപടിയെടുത്തത്.
എസ് ഐ ഷിബുവിനെ തിരിച്ചെടുത്താൽ ശക്തമായി രംഗത്ത് വരുമെന്ന് വ്യക്തമാക്കി കെവിന്‍റെ കുടുംബം രംഗത്തെത്തി. എസ് ഐ ഷിബു കൃത്യമായി നടപടി എടുക്കാത്തതാണ് കെവിൻ കൊലപ്പെടാൻ കാരണമെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പ്രതികരിച്ചു.