
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. ഒമാനിൽ നിന്ന് കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയുമായി ലഹരി മാഫിയയിലെ മുഖ്യകണ്ണി ഡോൺ സഞ്ജു അടക്കം നാലു പേർ പിടിയിൽ. വിമാനത്താവളത്തിൽ നിന്നും കല്ലമ്പലത്തെ വീട്ടിലേക്ക് വരുന്ന വഴിയാണ് റൂറൽ ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്.
മുഖ്യ പ്രതി സഞ്ജുവും സുഹൃത്തായ നന്ദുവും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒമാനിലേക്ക് പോയത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ സഞ്ജുവും നന്ദുവും വീട്ടിലേക്ക് കുടുംബസമ്മേതമാണ് ഇന്നോവയിൽ യാത്ര ചെയ്തത്. കല്ലമ്പലത്ത് വെച്ച് റൂറൽ ഡാൻസാഫ് സംഘം വാഹനത്തിന് കൈകാണിച്ചെങ്കിലും നിറുത്തിയില്ല.
പിന്നാലെ വാഹനം തടഞ്ഞ് നിറുത്തി പരിശോധിച്ചു, ലഹരി വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഇവരുടെ വാഹനത്തിന് പിന്നാലെ ഒരു പിക്കപ്പ് വാൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ്, വണ്ടി തടഞ്ഞു നിർത്തി പരിശോധിച്ചു. വിദേശത്തെ കാർഗോയിൽ നിന്ന് എത്തിച്ച വസ്ത്രങ്ങളും ഈന്തപ്പഴവുമായിരുന്നു വാഹനത്തിൽ. വിശദമായി നടത്തിയ പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്.
ഒരു ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ എംഡിഎംഎ കണ്ടെത്തി. അന്താരാഷ്ട്ര മാർക്കെറ്റിൽ അഞ്ചരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നാണിത്. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തിച്ച എംഡിഎംഎ വിവിധ ഏജൻസികളുടെ കണ്ണ് വെട്ടിച്ചാണ് പുറത്ത് എത്തിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന സഞ്ജുവിൻറെ സഹായികളായ ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരെയും പിടികൂടി. തലസ്ഥാനത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
നായ്ക്കളെ വളർത്തുന്നതിന്‍റെ മറവിൽ ലഹരിക്കച്ചവടം നടത്തിയതിന് ഡോൺ സഞ്ജു എന്നറിയപ്പെടുന്ന സഞ്ജുവിനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് ലഹരി വസ്തുക്കളും സ്വർണവും തന്ത്രപൂർവ്വം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സഞ്ജുവെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബിനാമി ഇടപാടിൽ തലസ്ഥാനത്ത് രണ്ടരകോടി രൂപയുടെ വീടും ഇയാൾ നിർമ്മിക്കുന്നുണ്ട്.