
തിരുവനന്തപുരം: ഉപകരണം കാണാതായ സംഭവത്തിൽ ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തോടൊപ്പം നില കൊള്ളുമെന്നും കെജിഎംസിടിഎ സംഘടന. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഒരു വ്യക്തതയില്ലെന്നും സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീഗം പറഞ്ഞു.
ഇന്നലെ ഡോ. ഹാരിസ് വിളിച്ചിരുന്നു. ഓഫീസിൽ നടന്ന പരിശോധനയിൽ വ്യക്തതയില്ലെന്നും ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്നാണ് കെജിസിടിഎ അംഗങ്ങൾ ഇന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ കണ്ടത്. വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങളോടും ആവർത്തിക്കുന്നത്.
മൂന്ന് തവണയാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസമാണ് ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. അന്വേഷണം നടത്തണമെന്ന നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത് എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്. കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയെന്നും പക്ഷേ പുതിയ ബോക്സും ബില്ലും ആയിരുന്നെന്നും ഒക്കെയാണ് പറയുന്നത്. എന്നാൽ, ഇതിനൊന്നും ഒരു വ്യക്തതയില്ല. എന്താണ് ഇതിന് പിന്നിൽ ഉള്ളതെന്നതിൽ ഞങ്ങൾക്കും വ്യക്തതയില്ല. ഡോ.ഹാരിസിനോടൊപ്പമാണ് കെജിഎംസിടിഎ ഉള്ളത്. ഡോ.ഹാരിസ് സത്യസന്ധനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് കൂടുതൽ സമ്മർദം കൊടുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും റോസ്നാര ബീഗം പറഞ്ഞു.