
കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും കണ്ടെത്താൻ പൊലീസ് നടത്തിയത് നിർണായക നീക്കം. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെയും സിറ്റി എസിപി എസ്. ഷെരീഫിൻ്റെയും നേതൃത്വത്തിൽ 12 അംഗ സംഘത്തെ രൂപീകരിച്ചായിരുന്നു പ്രതികൾക്ക് വേണ്ടി തെരച്ചിൽ നടത്തിയത്. ചൊവ്വാഴ്ചയാണ് കരുതൽ തങ്കലിലാക്കാൻ കിളികൊല്ലൂർ പൊലീസ് അജു മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തത്.
ലഹരി മരുന്നു കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ടയാളാണ് പ്രതി. കരുതല്‍ തടങ്കലിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് അജു മന്‍സൂര്‍ ഇറങ്ങി ഓടി. ഇയാളുടെ ഭാര്യ ബിന്‍ഷ സ്റ്റേഷന് പുറത്ത് സ്കൂട്ടറില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഇരുവരും വളരെ വേഗത്തില്‍ സ്കൂട്ടറില്‍ രക്ഷപ്പെട്ടു. പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യതയും കൊല്ലം സിറ്റി പൊലീസ് മുന്നില്‍ കണ്ടു. പ്രതികൾ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് വെല്ലുവിളിയായിരുന്നു.
ഇരുവരുടെയും സുഹൃത്തുക്കളെയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെയും പൊലീസ് മനസിലാക്കി. ഈ അന്വേഷണം ശരിയായ ദിശയിൽ എത്തിച്ചു. പ്രതികൾ ആദ്യം എത്തിയ ബെംഗളൂരുവിൽ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നിന്നും പൊലീസ് സംഘം പ്രതികളെ പിൻതുടർന്നു. കിളികൊല്ലൂർ പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ധർമ്മപുരിക്ക് സമീപം
ബസ് തടഞ്ഞു നിർത്തി തൊപ്പൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കേരള പൊലീസ് കൈെമാറിയ പ്രതികളെ ഇന്ന് പുലർച്ചെ കൊല്ലത്ത് എത്തിച്ചു. വൈകിട്ടോടെ റിമാൻഡ് ചെയ്യും. ഇരുവരും നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam