
തൃശ്ശൂര്‍: മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംവിധായകൻ നിഷാദ് ഹസനെ തൃശൂർ കൊടകരയിൽ നിന്ന് കണ്ടെത്തി. നിഷാദ് ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണ്. നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശ്ശൂർ പാവറട്ടിയിൽ വെച്ച് ബുധനാഴ്ചയാണ് യുവ സംവിധായകൻ നിഷാദ് ഹസനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. മുഖം മൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്ക് മർദ്ദനമേറ്റു. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam