
കൊല്ലം : കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ, കിളികൊല്ലൂർ സ്റ്റേഷനിലെ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരൻ. സസ്പെൻഷൻ കൊണ്ട് മാത്രം കാര്യമില്ലെന്നും അക്രമിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ വിഘ്നേഷ് പറയുന്നു.
കേസിൽ പൊലീസുകാര്‍ക്കുണ്ടായ വീഴ്ച്ച സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഒന്പത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തല്ലിച്ചതച്ചതെന്നാണ് വിഘ്നേഷ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ജില്ലാ പൊലീസ് മേധാവി ഡിഐജി ആർ നിശാന്തിനിക്ക് നൽകിയ റിപ്പോര്‍ട്ടിൽ എസ്.എച്ച്.ഒ വിനോദും എസ്.ഐ അനീഷും യുവാക്കളെ മര്‍ദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങി.
മറ്റുള്ള പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൂരമായി മര്‍ദ്ദിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി കൊണ്ട് മാത്രം താൻ തൃപ്തയല്ലെന്ന് മര്‍ദ്ദനമേറ്റ വിഘ്നേഷിന്റെ അമ്മ പറഞ്ഞു. പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഘ്നേഷിന്റെ അമ്മ സലീല കുമാരി പറഞ്ഞു
കിളികൊല്ലൂരില്‍ പൊലീസുകാരുടെ ക്രൂരത വെളിപ്പെട്ടിട്ടും ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam