Deepu Murder : കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Feb 28, 2022, 5:19 PM IST
Highlights

ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 


കൊച്ചി: കിഴക്കമ്പലത്തെ (Kizhakakmbalam)  ട്വന്റി 20 (Twenty 20) പ്രവർത്തകൻ ദീപുവിന്റെ മരണകാരണം (Deepu Murder Case) തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ്  പോസ്റ്റ്മോർട്ടം റിപ്പോ‍ർട് . തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്. സിപിഎം പ്രവർത്തകർ  പ്രതികളായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു.ട്വന്റി 20യുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 

ദീപുവിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തർക്കം മാത്രമാണുണ്ടായതെന്നും പ്രതികൾ  ചോദ്യം ചെയ്യലിൽ  മൊഴി നൽകി. ദീപുവിന്‍റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലന്നാണ് പ്രതികൾ  മൊഴി നൽകിയതെന്നാണ് വിവരം. ദീപുവുമായ വാക് തർക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും  പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ട്വന്‍റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

'ദീപുവിന്റെ മരണ കാരണം തലക്കേറ്റ അടി'- പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു

ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച തർക്കങ്ങൾക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതോടെ അവസാനമായിരുന്നു. കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞിരുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ  രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും  മരണത്തിന് ആക്കം കൂട്ടി.  ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

'പിടിച്ചു മാറ്റാൻ നോക്കിയിട്ടും മകനെ തല്ലി',ഭീഷണി കാരണം ആശുപത്രിയിൽ പോകാന്‍ വൈകിയെന്നും അച്ഛന്‍

ദീപുവിന് ചികിത്സ വൈകിയത് സിപിഎമ്മിന്‍റെ വധഭീഷണി കാരണമെന്ന് അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ദീപുവിന് സിപിഎമ്മിൽ നിന്ന് മുമ്പും ഭീഷണിയുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. കൊല്ലുമെന്ന് പറഞ്ഞ് ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അച്ഛന്‍ പറയുന്നത്. ദീപുവിനെ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദ്ദിച്ചു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നില്‍ നിന്നായിരുന്നു മകന് അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തി. ഭയന്നാണ് ആദ്യം ദീപുവിനെ ആശുപത്രിയിൽ വിടാതിരുന്നത്. അറിയാവുന്നവർ തന്നെയാണ് ദീപുവിനെ മർദ്ദിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകനായതുകൊണ്ടാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം പറയുന്നു.

അതേസമയം സംസ്ക്കാരച്ചടങ്ങിലടക്കം കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒത്തുകൂടിയതിന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റ‍ർ സാബു എം ജേക്കബ് അടക്കം കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസെടുത്തു. ദീപുവിന്‍റെ സംസ്കാരം കഴിഞ്ഞ് 12 മണിക്കൂർ പിന്നിടും മുമ്പാണ് കുന്നത്തുനാട് പൊലീസിന്‍റെ നടപടി. കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്വന്‍റി ട്വന്‍റി നഗറിലും ദീപുവിന്‍റെ വീട്ടിലും ഒത്തുകൂടിയെന്നാണ് കേസ്. സാബു ജേക്കബ് അടക്കം 30 പേർ പ്രതികളാണ്. കണ്ടാലറിയാവുന്ന ആയിരം പേ‍ർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്ക് നോട്ടീസ് അയക്കും. എന്നാൽ  പൊലീസിനെ ഉപയോഗിച്ച് സിപിഎം വൈരാഗ്യം തീർക്കുകയാണെന്ന് ട്വന്‍റി ട്വന്‍റി ആരോപണം. ദീപുവിന്‍റെ വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോയെന്ന് സാബു എം ജേക്കബ് ചോദിച്ചിരുന്നു. ഗൂഡാലോചനാക്കുറ്റത്തിൽ സിപിഎം എംഎൽഎ അടക്കം ആരോപണവിധേയരായ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ട്വന്‍റി ട്വന്‍റി ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. സമാന ആവശ്യം കോൺഗ്രസും മുന്നോട്ട് വെച്ചിട്ടുണ്ട്.

Read Also: ദീപുവിന്റെ കുടുംബത്തിന് നീതി കിട്ടിയില്ല; സർക്കാരിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥയെന്ന് സുരേന്ദ്രന്‍

 
 

click me!