
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗബാധിതരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഭക്ഷണം, മരുന്ന് അടക്കമുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൊബൈൽ, ചാർജർ, വസ്ത്രങ്ങളടക്കമുള്ള അവശ്യ സാധനങ്ങൾ കൈയ്യിൽ കരുതുന്നതിന് അനുവദിക്കും. ഗുരുതരമായ പ്രശ്നമുള്ളവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. കേരളത്തിലിപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.
കൂടുതൽ പരിശോധനകൾ നടത്തും. ജാഗ്രതയാണ് ആവശ്യം. തിരുവനന്തപുരത്ത് ഇതുവരെ 12 ക്ലസ്റ്ററുകളാണ് ഉള്ളത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് രോഗബാധയുണ്ടായതാണ് ക്ലസ്റ്ററുകളുയരാൻ കാരണമായത്. സ്വകാര്യ മേഖലയിലെ ചികിത്സക്ക് മേൽനോട്ടമുണ്ടാകും. തയ്യാറുള്ള ആശുപത്രികൾക്ക് ചികിത്സിക്കാം. ഇതിനായി പ്രത്യേക ഉത്തരവ് വേണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
അതേ സമയം കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് തീരദേശത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ല. പുല്ലുവിളയിലും പൂന്തുറയിലും സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ജില്ലയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam