വാർത്താസമ്മേളനത്തിൽ മിണ്ടുന്നില്ലെന്ന ആരോപണങ്ങളിൽ കഴമ്പില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുടക്കത്തിൽ മാധ്യമങ്ങളോട് വിശദീകരിച്ചത്.
കണ്ണൂര്‍: കൊവിഡ് വാക്സിൻ കേരളത്തിൽ ഉപയോഗിക്കാനുള്ള രൂപരേഖ തയാറാകുന്നതായായി ആരോഗ്യമന്ത്രി കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട്.
ഇപ്പോഴത്തെ കൊവിഡ് സാഹചര്യം ആറു മാസംകൂടി നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്. വാക്സിൻ എത്തുംവരെ കാക്കാതെ മാർഗരേഖ തയാറാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ മിണ്ടുന്നില്ലെന്ന ആരോപണങ്ങളോടും ആരോഗ്യമന്ത്രി പ്രതികരിച്ചു. അത്തരം ആരോപണങ്ങളിൽ കഴമ്പില്ല. ആരോഗ്യവിഷയമായതിനാലാണ് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേനത്തിൽ പങ്കെടുക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിതന്നെയാണെന്നും അതാണ് ശരിയെന്നും കെകെശൈലജ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുടക്കത്തിൽ മാധ്യമങ്ങളോട് വിശദീകരിച്ചത്. അന്ന് കൊവിഡ്, ആരോഗ്യവകുപ്പിന് കൈകാര്യം ചെയ്യാവുന്ന വിഷയമായിരുന്നു. പിന്നീട് സ്ഥിതിയിൽ വ്യത്യാസം വന്നു. എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അതാണ് ശരിയെന്നും മന്ത്രിയുടെ ഏഷ്യാനെറ്റ് ന്യൂസ് 'നമസ്തേ കേരള'ത്തിൽ പ്രതികരിച്ചു.