
തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതി അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഓഫീസേഴസ് അസോസിയേഷന്‍ പ്രസിഡണ്ട് എം.ജി.സുരേഷ് കുമാറിൻ്റെ വാഹന ദുരുപയോഗം സംബന്ധിച്ച് പരാതി നൽകിയതെന്ന് കെ.കെ.സുരേന്ദ്രൻ. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വാഹന ദുരുപയോഗത്തിന് 6.72 ലക്ഷം അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ചെയര്‍മാൻ എം.ജി.സുരേഷ് കുമാറിന് നോട്ടീസയച്ചത്. കെഎസ്ഇബിയിലെ അഭ്യന്തരതര്‍ക്കം രൂക്ഷമാക്കിയ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കെ.കെ.സുരേന്ദ്രൻ.
കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റൻറായി വിരമിച്ചയാളാണ് താനെന്നും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (എം.എസ്. റാവുത്തർ) വിഭാഗത്തിൻ്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായിരുന്നുവെന്നും കെ.കെ.ശ്രീധരൻ പറയുന്നു. ഇപ്പോൾ എം.ജി.സുരേഷ് കുമാറിനെതിരെ വന്ന കേസ് രാഷ്ട്രീയ പ്രേരിതമല്ല. 2019ലാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ തേടി അപേക്ഷ നൽകിയത്. ഇക്കൊല്ലം ജനുവരിയിൽ മറുപടി കിട്ടി. വിജിലൻസ് മൊഴിയെടുത്തത് ഇക്കൊല്ലം ഫെബ്രുവരിയിലാണെന്നും കെ.കെ.ശ്രീധരൻ പറയുന്നു. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി തൻ്റെ ബന്ധുവാണെങ്കിലും അദ്ദേഹം ചുമതലയേൽക്കും മുൻപേ താൻ ഈ പരാതി നൽകിയിരുന്നുവെന്നും കൃഷ്ണൻകുട്ടിക്ക് ഈ പരാതിയുമായി ബന്ധമില്ലെന്നും സുരേന്ദ്രൻ വിശദീകരിക്കുന്നു.
കെഎസ്ഇബിയിലെ കലാപം അടുത്ത തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടാണ് വാഹന ദുരുപയോഗത്തിന് ഓഫീസേഴസ് അസോസിയേഷന്‍ പ്രസിഡണ്ട് എംജി സുരേഷ്കുമാര്‍ 6,72,560 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് നോട്ടീസ് നല്‍കിയത്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും, വ്യക്തിഹത്യയാണ് ചെയര്‍മാൻ്റെ ലക്ഷ്യമെന്നും സുരേഷ്കുമാര്‍ കുറ്റപ്പെടുത്തി. മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍മന്ത്രി എംഎം മണിയും, സ്വാഭാവിക നടപടി മാത്രമെന്ന് വൈദ്യതി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.
നീണ്ട നാളായി പരസ്പരം പോരടിക്കുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍റെ അപ്രതീക്ഷിത ഷോക്ക്. അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷ്കുമാര്‍ 21 ദിവസത്തിനകം 6,72,560 രൂപ ബോര്‍ഡിലടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മുന്‍ മന്ത്രി എംഎം മണിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കെഎസ്ഇബിയുടെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലേക്ക് നിരവധി തവണ പോയതുള്‍പ്പെടെ 48640 കി,മി, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ധനചെലവും, പിഴയുമടക്കമാണ് 6,72,560 രൂപ അടക്കാനാണ് നിര്‍ദ്ദേശമുള്ളത്. ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam