
കോഴിക്കോട്; ആര്‍ എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ നടപടി വന്നേക്കും. പാർട്ടി നയത്തിനെതിരായ നടപടിയാണ് അദ്ദേഹത്തിന്‍റേതെന്ന് എം കെ മുനീര്‍ വ്യക്തമാക്കി.സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പാർട്ടി ചർച്ച ചെയ്യും. കെഎൻഎ ഖാദറിന്‍റെ വിശദീകരണം കൂടി കേൾക്കണം. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പരിപാടിയിൽ പങ്കടുത്തതെന്നും മുനീര്‍ വ്യക്തമാക്കി.
കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നതായി കെഎന്‍എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രണ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഇത് സാംസ്കാരിക പരിപാടിയായാണെന്ന് മനസിലാക്കിയാണ് പങ്കെടുത്തതെന്നാണ് കെഎൻഎ ഖാദർ പറയുന്നത്. സാംസ്കാരിക പരിപാടികൾക്ക് മുൻപും പോയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തി. മുസ്ലിം ലീഗ് സാദിഖലി ശിഹാബ് തങ്ങളുടെ ഞാൻ എല്ലാ മതസ്ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്ടിന്റെ കാര്യമല്ല. ഇവിടെ പരിസ്ഥിതി ചർച്ച ചെയ്തു. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്റെ പ്രവർത്തകനാണ്, ഇസ്ലാം മത വിശ്വാസിയാണ്, എന്നാൽ മറ്റ് മതങ്ങളെ വെറുക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെഎൻഎ ഖാദർ പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെഎൻഎ ഖാദറായിരുന്നു. പ്രചാരണത്തിനിടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഖാദർ സന്ദർശനം നടത്തുകയും കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു.