
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പ്രതിക്കായി തെരച്ചിൽ തുടർന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ മരണത്തിൽ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജെയ്സിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനാൽ കേസിലെ ദൂരൂഹതയും കൂടി വരികയാണ്.
കാനഡയിൽ ഉള്ള മകളുടെ ആവശ്യപ്രകാരം പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ശുചിമുറിയിൽ ജെയ്സിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം. സാഹചര്യതെളിവുകളിലെ സംശയം പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ പൊലീസ് ഉറപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അയൽക്കാരുടെ മൊഴി.
പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു.
മുഖം വികൃതമാക്കിയ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam