
കൊച്ചി: മരടിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വൻ മയക്കുമരുന്ന് ശൃംഖലയെ കൊച്ചി സിറ്റി പൊലീസ് തകർത്തു. ജൂലൈ 29-ന് രാത്രി 9.50-ഓടെ മരട് ഫോറം മാളിന് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവദിവസം ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം പാലക്കാട് സ്വദേശി ഷഹനാസ് വി.പി.യുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കാപ്പ കേസ് പ്രതി തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ സ്വദേശി അനൂപ് എന്നിവരുടെ പങ്കാളിത്തവും പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘം വെണ്ണലയിൽ നടത്തിയ പരിശോധനയിൽ ജൂലൈ 30-ന് 4.48 ഗ്രാം എം.ഡി.എം.എയുമായി നാലുപേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി പ്രതികളിലൊരാളായ റിജോയ് ബിക്സൺ ഫ്രാൻസിസാണെന്ന് വ്യക്തമായി. ഷഹനാസിന്റെ സംഘത്തിൽ നിന്ന് വാങ്ങിയ മയക്കുമരുന്നിന്റെ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് റിജോ സമ്മതിച്ചു. പാലാരിവട്ടം പൊലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് ജൂലൈ 31-ന് മണ്ണഞ്ചേരി പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതികളായ ഫ്രാൻസിസ് സേവ്യർ, സുഹൃത്ത് ആര്യ (പൊടി) എന്നിവരെ 2 ഗ്രാം എം.ഡി.എം.എയുമായും, ഷഹനാസ്, അനൂപ് എന്നിവരെ 11.7 ഗ്രാം എം.ഡി.എം.എയുമായും കലവൂരിൽ വെച്ച് പിടികൂടി. തുടരന്വേഷണത്തിൽ മറ്റ് പ്രതികളായ സ്മിജിൽ ആന്റണിയെ കണ്ണമാലിയിൽ നിന്നും നിഖിൽ കെന്ററിനെ മുളവുകാടിൽ നിന്നും ലഹരിമരുന്നുകളോടെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളും സംയോജിപ്പിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ലഹരി സംഘങ്ങൾക്കെതിരെയുള്ള ഓപ്പറേഷനുകളും രഹസ്യാന്വേഷണവും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam