
കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി. എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി ഹാജരായത്. മെട്രോയിൽ അനധികൃത യാത്ര നടത്തിയെന്നാണ് കേസ്. കെഎംആര്‍എൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്. രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന്‍, എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റു ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളുമാണ് മെട്രോയില്‍ യാത്ര ചെയ്ത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര.
മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറാക്കി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam