കൊച്ചി കൂട്ടബലാത്സംഗം: ആസൂത്രിതവും മൃഗീയവുമായ കുറ്റമെന്ന് പ്രൊസിക്യൂഷൻ, പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Nov 22, 2022, 1:42 PM IST
Highlights

ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്

കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ ഓടുന്ന വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. എട്ട് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ അടക്കമുള്ളവ വരും ദിവസങ്ങളിൽ പരിശോധിക്കും.

എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കേസിൽ കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി ഇരയുടെ സുഹൃത്ത് ഡിംപൾ ലംബ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ആസൂത്രണം ചെയ്തായിരുന്നു ബാലാത്സംഗമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ കൂടുതൽ തെളിവ് ശേഖരണത്തിനായാണ് പ്രതികളെ കസ്റ്റഡിയിൽ ചോദിക്കുന്നത്. പ്രതികൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. രണ്ട് ദിവസം മുൻപാണ് കേസിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്കു മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.

ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച്  തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അവശ നിലയി‍ലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ‍ഡോളിയാണ്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അന്ന് ഹോട്ടലിൽ സംഭവിച്ചതും, വാഹനം രാത്രി സഞ്ചരിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ഫോണ്‍ എറണാകുളം ടൗൺ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നൽകാത്തതിൽ യുവതി പരാതിയുയർത്തിയിരുന്നു.

click me!