കൊച്ചി കൊലപാതകം പൂർവ്വവൈരാഗ്യം മൂലം; ജിബിനെ ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിച്ചത് രണ്ട് മണിക്കൂറോളം

By Web TeamFirst Published Mar 11, 2019, 11:19 AM IST
Highlights

കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിച്ചു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്

കൊച്ചി: ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിൽ നില നിന്നിരുന്ന പൂർവ വൈരാഗ്യം. കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിച്ചു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. യുവാവിനെ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നെന്നാണ് സൂചന. 

അസീസിന്‍റെ വീട്ടിൽ വച്ചായിരുന്നു പ്രതികൾ ജിബിനെ മർദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. അപകട മരണം എന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹത്തിന് സമീപം സ്കൂട്ടർ കൊണ്ട് പോയിടുകയായിരുന്നു. 

പ്രതികൾ എല്ലാവരും  അസീസിന്‍റെ ബന്ധുക്കളും അയൽവാസികളുമാണ്. കൊച്ചിയിലേത് ആൾക്കൂട്ട കൊലപാതകമാണെന്നും സദാചാര കൊലപാതകമെന്ന്  പറയാനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രന്‍ പറഞ്ഞു.

വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  
പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു. 

ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി  ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു.

click me!