
കൊച്ചി: കൊൽക്കത്തയിൽ മരിച്ച പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. പാലാരിവട്ടം പഴശ്ശി റോഡ് വടശേരിയിൽ താമസിക്കുന്ന എസ്ആർഎം റോഡ് ലൈഫ് മെഡിക്കൽസ് ഉടമ ജെബിൻ ജോസിന്‍റെയും ജെസി ജെയിന്റെയും ഏക മകൻ ജുവാൻ ജോസ് ജെബിനാണ് (19) തിങ്കളാഴ്ച മരിച്ചത്. കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് സമീപം തിങ്കളാഴ്ച രാവിലെ ജുവാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിന്‍റെ മുകളിൽ സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണ് സംഭവമെന്നാണ് അറിയുന്നതെന്നും മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച കോളേജിൽ നടന്ന പരിപാടിക്ക് ശേഷം രാത്രി വൈകിയാണ് ജുവാനും സുഹൃത്തുക്കളും ഹോസ്റ്റലിൽ എത്തിയത്. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ ബിധാൻ നഗർ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ ജെബിൻ ജോസ് കൊൽക്കത്തയിലേക്ക് പോയിരുന്നു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മൃതദേഹം രാവിലെ 10 മണി മുതൽ പാലാരിവട്ടം പഴശ്ശി ലെയ്നിലെ വീട്ടിലും, 12.30 മുതൽ വൈകീട്ട് 4 വരെ പാലാരിവട്ടം സെന്‍റ് മാർട്ടിൻ പള്ളി പാരിഷ് ഹാളിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ സംസ്കരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam