
തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിലെ എട്ട് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു. വിയ്യൂർ ജില്ലാ ജയിലിലാണ് ചോദ്യം ചെയ്യൽ. എട്ട് പ്രതികളെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണം ഒളിപ്പിച്ചതെവിടെയെന്ന് കണ്ടെത്തുന്നതാണ് ലക്ഷ്യം. പ്രതികളായ രഞ്ജിത്, മാർട്ടിൻ, മുഹമ്മദ് അലി തുടങ്ങി എട്ട് പേരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസില്‍ ഒളിവിലുളള 15-ാം പ്രതിയായ ഷിഗിലിനായി അന്വേഷണം കർണാടകത്തിലേക്ക് നീളുകയാണ്. കണ്ണൂർ സ്വദേശിയായ ഷിഗിലിനെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. കേസില്‍ ആകെ 21 പ്രതികളാണുളളത്. ഇതില്‍ 20 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മാസം രണ്ട് ആയിട്ടും ഷിഗിലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷിഗില്‍ കർണാടകത്തിലുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കര്‍ണാകട പൊലീസിൻ്റെ സഹായം തേടിയത്. ബംഗളൂരുവില്‍ പലയിടത്തായി കാറില്‍ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചു. ഒപ്പം മൂന്ന് യുവാക്കളുമുണ്ട്. രാത്രി താമസം ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചെന്നും കണ്ടെത്തി. ഷിഗിലിൻ്റ പക്കലുള്ളത് കവർച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ്.
കവര്‍ച്ചാ പണമായ മൂന്നരകോടിയില്‍ രണ്ട് കോടി 10 ലക്ഷം രൂപ കൂടി ഇനിയും കണ്ടെടുക്കാനുണ്ട്. കൊവിഡിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാതിരിന്നതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി എട്ട് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. രഞ്ജിത്, മാർട്ടിൻ, മുഹമ്മദ് അലി തുടങ്ങി എട്ട് പേരെയാണ് ചോദ്യം ചെയ്തത്. നേരത്തെ കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പ്രതികളുടെയും സൂഹൃത്തുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെടുക്കാൻ കഴിഞ്ഞില്ല. റെയ്ഡിൻ്റെ വിവരം പൊലീസില്‍ നിന്ന് തന്നെ ചോര്‍ന്നതായി സംശയമുണ്ട്.
അതേസമയം കുഴല്‍പണകേസില്‍ കെ സുരേന്ദ്രന് വേണ്ടി പ്രതിരോധം തീര്‍ത്ത് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തി. കേസിനെ വരുംദിവസങ്ങളിഡല്‍ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൊടകര കേസിൻ്റെ തിരക്കഥ തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ബിജെപി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam