
ദില്ലി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതിപ്പെട്ട് വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ്. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ കെ സുധാകരനും വി ഡി സതീശനുമെതിരെ കച്ചമുറുക്കിയിരിക്കുകയാണ് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ. ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വർക്കിങ് പ്രസിഡന്‍റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ സുധാകരനും വി ഡി സതീശനുമെതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam