
കൊച്ചി : സിൽവർ ലൈൻ(silver line) വിരുദ്ധ സമരത്തിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മതമേലധ്യക്ഷൻ, സാമുദായ നേതാവ് എന്നിവർ സിൽവർ ലൈൻ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ശബരിമല വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ എയർ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകൾക്കെതിരായി അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ത്രീകളെ പരമാവധി സമരരംഗത്ത് ഇറക്കാനാണ് കോൺഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കണം. സിൽവർ ലൈൻ അതിരടയാള കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ പൊലിസിനെ ന്യായീകരിച്ച് കോടിയേരി രംഗത്തെത്തി. പൊലീസിന്റെ പ്രവൃത്തിയെ സ്തുതിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു കോടിയേരിയുടെ നിലപാട്.
സിൽവർ ലൈനെതിരായ കോൺഗ്രസിന്റെ കല്ലുപറിക്കൽ സമരത്തേയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. സമരം പരിഹാസ്യമെന്ന് കോടിയേരി ബാലകൃഷ്ണൻ . കോൺഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ എത്തിച്ചു കൊടുക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടെതല്ല മറിച്ച് രാഷ്ട്രീയമായ സമരമാണിതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്ന് ഓർക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
'പൊലീസ് പ്രകോപിപ്പിക്കരുത്'; പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡിജിപി
തിരുവനന്തപുരം: സിൽവർലൈൻ (Silver Line) സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കി. സമരക്കാർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം. അതേസമയം മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.
അതേസമയം സിൽവർലൈൻ പദ്ധതിയിലെ പൊലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് . പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam