'വ്യത്യസ്തനായ കമ്മ്യൂണിസ്റ്റ്; മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി', ഓര്‍മ്മക്കുറിപ്പ്

By Web TeamFirst Published Oct 2, 2022, 6:41 AM IST
Highlights

2020 നവംബറിൽ പടിയിറങ്ങുമ്പോഴും രാജിയല്ല അവധിയാണെന്ന് പാർട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുൻനിർത്തിയാണ്

ഉയർച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാൽ 2020 നവംബർ വരെയും കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസ്റ്റുകാരിൽ വ്യത്യസ്തനായിരുന്നു. പാർലമെന്‍ററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്ഐ നേതാവായത് മുതൽ മുതൽ 2018ൽ രണ്ടാമതും പാർട്ടി സെക്രട്ടറിയാകും വരെയും അതിൽ മാറ്റമുണ്ടായില്ല. 2019ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തകർന്നില്ല

മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി മകൻ ബിനീഷ് നേരിട്ട കള്ളപ്പണ കേസിൽ തളർന്നു. രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയാണ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.  നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറന്നിരുന്നു.

സിപിഎമ്മിൽ സൗമ്യനും,സംഘാടകനും,മാന്യനും,മിടുക്കനുമാണ് എന്നും കോടിയേരി.തലശേരി ഗവണ്‍മെന്‍റ് ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടാം വയസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാൽപത്തിയൊൻപതാം വയസിൽ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും ഈ കോടിയേരിക്കാരൻ പിണറായിക്കാരൻ വിജയന്‍റെ പിന്ഗാമിയായി. 

2020 നവംബറിൽ പടിയിറങ്ങുമ്പോഴും രാജിയല്ല അവധിയാണെന്ന് പാർട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുൻനിർത്തിയാണ്.സംസ്ഥാന സമ്മേളനം വരെ കാക്കാതെയുള്ള അസാധാരണ മടങ്ങിവരവിലും പാർട്ടി വ്യക്തമാക്കിയത് ഒന്ന് മാത്രമായിരുന്നു. കേരളത്തിലെ സിപിഎമ്മിൽ രണ്ടാമനാര് എന്നതിൽ രണ്ട് പക്ഷം വേണ്ടെന്നായിരുന്നു അത്.

click me!