
തിരുവനന്തപുരം : ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസിനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സുധാകരൻ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നത്. ഇനിയെങ്കിലും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണം. ഇതാണ് കോൺഗ്രസിന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് ഐഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അത്യന്തം പ്രതിഷേധാർഹമാണ്. കോളേജ് തെരഞ്ഞെടുപ്പിലെ കെഎസ് യുവിന്റെ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയത്. കലാലയങ്ങൾ സംഘർഷഭൂമിയാക്കി തകർച്ചയിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുകൾ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
ധീരജിന്റെ കൊലപാതകം ; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാർത്ഥികളായ അഭിജിത്, അമൽ എന്നിവർക്കും കുത്തേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കൊല്ലപ്പെട്ട കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ധീരജ് ഏഴാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
SFI activist stabbed to death : എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം, പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam