
കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ചാം ദിനം പൊലീസിന് നിര്‍ണായക തുമ്പ്. തട്ടിപ്പ് സംഘം സഞ്ചരിച്ച ഓട്ടോ കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഓട്ടം വിളിച്ചതെന്നും പ്രതികളെ മുൻപരിചയം ഇല്ലെന്നുമാണ് മൊഴി. പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും സൂചനയുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ കടയിൽ ഓട്ടോയിലെത്തി ഫോൺ ചെയ്ത് മടങ്ങിയിട്ടും ആ ഓട്ടോ എവിടെ എന്ന ചോദ്യത്തിനു പോലും ഉത്തരമുണ്ടായിരുന്നില്ല. സിസിടിവി പരിശോധന തുടരുന്നിനിടെയാണ് കൊല്ലം കുളമട ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ ഓട്ടോ എത്തിയതും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതും. കല്ലുവാതുക്കൽ നിന്ന് ഓട്ടോയിലെത്തിയ സംഘം പാരിപ്പള്ളിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. കണ്ടു പരിചയം ഉള്ളവരല്ല, പേടിച്ചാണ് ഇക്കാര്യം ഇതുവരെ മിണ്ടാതിരുന്നതെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വിഫ്റ്റ് കാര്‍ എത്തിയത് ചിറക്കലിലാണ്. ഈ പരിസരത്തുള്ള വീട്ടിലെവിടെയെങ്കിലും ആണോ കുട്ടിയെ താമസിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊല്ലത്തെ മറ്റൊരു കിഡ്നാപ്പ് കേസും പരിശോധിക്കും
യുണൈറ്റഡ് നേഴ്സിംഗ് അസോസിയേഷൻ ഭാരവാഹികളുടെ സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. റിക്രൂട്ട്മെന്റ് തകര്‍ക്കവുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് കൊല്ലത്ത് നിന്ന് ഒരാളെ തട്ടിക്കൊണ്ട് പോകുകയും പണം നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇക്കാര്യമടക്കം വിശദമായി പരിശോധിക്കും. കേസിന്‍റെ തെളിവെടുപ്പും തുടര്‍ നടപടികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam