കൂടത്തായി കേസിൽ നിർണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം

By Web TeamFirst Published Jan 25, 2020, 6:59 PM IST
Highlights

കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിൽ സിലിയുടെ മൃതദേഹത്തിൽ നിന്നാണ് സോഡിയം സയനൈഡിന്‍റെ അംശം കണ്ടെത്തിയത്

കോഴിക്കോട്: കൂടത്തായി കേസിൽ നിർണ്ണായക വഴിത്തിരിവായി സിലിയുടെ മൃതദേഹത്തിന്‍റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചു. 

കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിൽ സിലിയുടെ മൃതദേഹത്തിൽ നിന്നാണ് സോഡിയം സയനൈഡിന്‍റെ അംശം കണ്ടെത്തിയത്. ഇതാദ്യമായാണ് മൃതദേഹ അവശിഷ്ടത്തിൽ സയനൈഡിന്‍റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.  കേസന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും. 

അതേസമയം സിലിയുടെ മകള്‍ ഒന്നര വയസുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണിത്. ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. ഷാജുവിനെ വിവാഹം  കഴിക്കാൻ ആൽഫൈൻ ബാധ്യത ആകുമെന്ന് കരുതിയാണ് ജോളി കൊല നടത്തിയത്.

അഞ്ഞൂറ് പേജുള്ള കുറ്റപത്രമാണ് സമര‍്പ്പിച്ചിരിക്കുന്നത്. 129 സാക്ഷികൾ. 130 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു. ആല്‍ഫൈന് ഭക്ഷണം എടുത്ത് നല്‍കിയ ഷാജുവിന്‍റെ സഹോദരി ആന്‍സിയാണ് പ്രധാന സാക്ഷി.

click me!