മുണ്ടക്കയത്തെ വൃദ്ധൻ്റെ മരണം; പൂട്ടിയിട്ട മകൻ കസ്റ്റഡിയിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

By Web TeamFirst Published Jan 21, 2021, 5:31 PM IST
Highlights

അച്ഛൻ്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻ മരിച്ച സംഭവത്തില്‍ മകൻ റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. റെജികുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് പൊടിയൻ മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെയാണ് വൃദ്ധ ദമ്പതികളോട് മക്കൾ കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം ഇവരെ മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വീട്ടിനുള്ളിലേക്ക് കടക്കുന്നതിൽ നിന്നും വീട്ടുകാർ തടഞ്ഞു. തുടർന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ ഇളയ മകൻ റജി ഇവരുടെ വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ ഈ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിക്ക് ഭക്ഷണവും നൽകിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൃദ്ധമാതാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൃദ്ധൻ്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ നിമിത്തമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

click me!