
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ് നടത്തി ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും ഷീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഷീജ പറഞ്ഞു.
'സത്യനാഥന്‍ വളര്‍ത്തിയ കുട്ടിയാണ് അഭിലാഷ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പഠിച്ച് വളര്‍ന്നയാളാണ് അഭിലാഷ്. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന സമയത്ത് സത്യനാഥന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. എന്നാല്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങള്‍. വളരെ സൗമ്യനായ മനുഷ്യനാണ് സത്യനാഥന്‍.' പ്രദേശത്ത് പാര്‍ട്ടിയെ ശക്തമായി വളര്‍ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹമെന്നും ഷീജ പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ അഭിലാഷ് ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം വിട്ടുനല്‍കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam