
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഷാറൂഖ് സെയ്ഫിന്‍റെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സർജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.
ട്രെയിനിന് തീയിട്ട സംഭവത്തിൽ തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്നാണ് ഷാറൂഖ് സെയ്ഫിയുടെ മൊഴി. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി മൊഴി നൽകിയത്. എന്നാൽ ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിലെന്നാണ് വിവരം. അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.
അതേസമയം, ഷാറൂഖിനെ കേരളത്തിലേക്ക് എത്തിക്കുന്ന യാത്രയ്ക്കിടെ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam