പ്രളയ ഫണ്ട് തട്ടിപ്പ്: മനപ്പൂർവമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി, ഉറപ്പ് നല്‍കി കളക്ടര്‍

By Web TeamFirst Published Sep 26, 2021, 10:32 PM IST
Highlights

വ്യക്തിപരമായ  ആവശ്യങ്ങൾക്കായോ മനപ്പൂർവ്വമായോ ഫണ്ട് വിനിയോഗത്തിൽ വീഴ്ച  ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട നടപടികളിൽ മനപ്പൂർവമായ  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത്  റെഡ്ഡി അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് സീനിയർ ഫിനാൻസ് ഓഫീസറുടെയും  ഡെപ്യൂട്ടി കളക്ടറുടെയും  നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ലഭിച്ച അന്വേഷണ റിപ്പോർട്ട്  പരിശോധിച്ചുവരികയാണ്.

വ്യക്തിപരമായ  ആവശ്യങ്ങൾക്കായോ മനപ്പൂർവ്വമായോ ഫണ്ട് വിനിയോഗത്തിൽ വീഴ്ച  ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ ഫിനാൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് ഇന്നലെ കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂനിയർ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ട്  ഇതിനോടകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ 2018ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ വൻതട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ്  സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്.  

സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 2018ൽ അടിയന്തര ധനസഹായമായ 10,000 രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അക്കൗണ്ടിലേക്ക് ഒൻപത് തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.

53 ലക്ഷം രൂപയാണ് സർക്കാരിന് ഇങ്ങനെ നഷ്ടപ്പെട്ടത്. ഈ തുക തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. അടിയന്തര സഹായമായി പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ 1.17 കോടി രൂപയോളം നീക്കിവെച്ചത് ഇപ്പോഴും വിതരണം ചെയ്യാതെ സസ്പെൻസ് അക്കൗണ്ടിൽ കിടക്കുകയാണ്. 2018ലെ മഹാപ്രളയത്തിൽ കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000ത്തിലധികം പേർക്കായി അടിയന്തര ധനസഹായ തുകയായി 22.35 കോടി രൂപയാണ് ആകെ വിതരണം ചെയ്തത്. പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തൻ 97,600 രൂപ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.  

click me!