
കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനിൽ രക്ഷപെടുകയായിരുന്നു. എന്നാൽ ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി. കാസർകോട് പടന്നയിൽ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.
ഈ മാസം 26ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലുലു മാളിൽ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ സ്വർണ്ണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. ലുലു മാളിലെ തിരക്കിനിടയിൽ ആളുകളുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. പിന്നീട് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ഉമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ മുൻപും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളാണ്. നഷ്ടപ്പെട്ട സ്വർണ്ണമാല പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam