
കോഴിക്കോട്: കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായ അപകടത്തിന് കാരണം ബെൻസ് കാറാണെന്ന ശക്തമായ തെളിവ് പൊലീസ് കണ്ടെത്തി. ആൽവിൻ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോണിൽ നിന്നാണ് ഈ തെളിവുകൾ ലഭിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമകൾ വാഹനം മാറ്റി പറയുകയായിരുന്നു. ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ച ആൽവിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
വിശദ വിവരങ്ങൾ ഇങ്ങനെ
ആൽവിൻ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് ബെൻസ് ജി വാഗൺ കാറാണ് ഇടിച്ചതെന്ന് വ്യക്തമായത്. സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ രണ്ട് വാഹനങ്ങളിൽ ചേസ് ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ അൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവർ ആദ്യം പൊലിസിന് മൊഴി നൽകിയത്. തെലങ്കാന രജിസ്ട്രേഷനിലുള്ള ബെൻസ് കാറിന് ഇൻഷുറൻസ് ഇല്ല, നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപോർട്ട് നൽകുമെന്നും പൊലിസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
അതേസമയം ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമകൾ വാഹനം മാറ്റി പറയുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ച ആൽവിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം