
കോഴിക്കോട്: പ്രണയ വിവാഹവുമായി (Love Marriage) ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ആക്രമിച്ചത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർസ പാലോറ മൂട്ടിൽ അജിത, ഭർത്താവ് അനിരുദ്ധൻ എന്നിവരും ഇവർ ക്വട്ടേഷന്‍ ഏൽപ്പിച്ച നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുണ്‍, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബർ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ കൊട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ക്വട്ടേഷൻ കൊടുത്തത് ദുരഭിമാനത്തെ തുടർന്നെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് തവണ ക്വട്ടേഷൻ നൽകിയെങ്കിലും അപ്പോള്‍ കൃത്യം നിർവ്വഹിക്കാനായില്ല. ജില്ലയിൽ ക്വട്ടേഷൻ സംഘങ്ങൾ കൂടി വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മെഡിക്കൽ കോളജ് എ സി പി കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് നടന്നത്...
കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു.
ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്. പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന കൊട്ടേഷൻ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് റിനീഷ് പറയുന്നത്. ക്വട്ടേഷൻ നൽകിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവരിപ്പോൾ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam