
തിരുവനന്തപുരം: പോത്തൻകോട് (Pothencode) അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം (Goonda Attack) ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ (G R Anil) പറഞ്ഞു. പൊലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു എന്നും മന്ത്രി പ്രതികരിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. പോത്തൻകോട് പൊലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. പൊലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പൊലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണ്. പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ഗൗരവത്തോടെ തന്നെ കാണുന്നെന്നും മന്ത്രി പറഞ്ഞു.
പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു.
നടുറോട്ടിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞിട്ടാണ് അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ബുധനാഴ്ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡോർ വലിച്ചു തുറന്ന് ഷായെ മർദിക്കുകയും, 17കാരിയായ മകളെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയുമാണ് ചെയ്തത്. വീണ്ടും ആക്രമിക്കപ്പെടുമെന്ന ആശങ്കയ്ക്കിടയിലും നിയമമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam