
കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിന്റെ ഭാഗമായ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ പരാതി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം യുഡിഎഫ് പരാതി പരിഗണിച്ചു തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു. സ്ട്രോങ്ങ് റൂം വിവാദത്തിൽ റിട്ടേണിങ് ഓഫിസർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു ചട്ടങ്ങളും പാലിക്കാതെയാണ് റിട്ടേണിങ് ഓഫിസർ മെറ്റീരിയൽ റൂം തുറന്നത്. വോട്ടിംഗ് മെഷീനിൽ കാണിക്കാനുള്ള ശ്രമം എന്ന് സംശയമുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലുള്ള മെറ്റീരിയൽ റൂമാണ് തുറക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ല എന്നും ഹർജിയിൽ പറഞ്ഞിരുന്നു. കോഴിക്കോട് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾക്ക് പുറമെ കൂത്തുപറമ്പ്, നെന്മാറ മണ്ഡലങ്ങളിലും സ്ട്രോങ്ങ് റൂമുമായിട്ടുള്ള ആക്ഷേപങ്ങൾ യുഡിഎഫ് ഉന്നയിച്ചിരുന്നു. കോഴിക്കോട് യുഡിഎഫ് നേതൃത്വമാണ് ഹൈക്കോടതിയെ ആദ്യമായി സമീപിച്ചത്. കോഴിക്കോട് ജില്ലയിലെ 6 മണ്ഡലങ്ങളിലെ പോളിംഗ് മെഷീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ജെഡിടി ഹാളിൽ അട്ടിമറി നീക്കങ്ങൾ ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam