
ഇലന്തൂർ നരബലി കേസിൽ പിടിയിലായ ഭഗവൽ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്ന ആരോപണം രൂക്ഷമാവുന്നതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് കെപിഎ മജീദ്. മലയാളിക്ക് നരബലി ഒരു കെട്ടുകഥയായിരുന്നു. എന്നാൽ ഇന്ന് കമ്യൂണിസ്റ്റുകാരനായ ഒരാൾ, അതും സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം രണ്ട് സ്ത്രീകളെ കഴുത്തറുത്ത് നരബലി നടത്തിയെന്ന വാർത്ത മലയാളിയെ ഞെട്ടിക്കുകയാണ്. നവകേരളത്തിന്റെ അട്ടിപ്പേറവകാശവുമായി വീരവാദം മുഴക്കി നടക്കുന്ന കമ്യൂണിസ്റ്റുകാർ സ്വന്തം അണികൾക്ക് നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം എത്രത്തോളം ഭീഭത്സമാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. മനുഷ്യനാകണം...മനുഷ്യനാകണം... എന്ന് പാട്ട് പാടിയാൽ പോര. മനുഷ്യനാകണം. മനുഷ്യത്വം എന്താണെന്ന് അണികളെ പഠിപ്പിക്കണമെന്നാണ് കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.
പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലോട്ടറി വില്‍പനക്കാരായിരുന്ന രണ്ട് സ്ത്രീകളെയാണ് ഇവര്‍ നരബലി കൊടുത്തത്. പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. ജൂണിലും സെപ്റ്റംബറിലുമായായിരുന്നു കൊലപാതകം.
ഭഗവല്‍ സിംഗ് പാർട്ടി അംഗമല്ല എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വിശദമാക്കി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ബേബി ആവശ്യപ്പെട്ടു. എന്നാല്‍ ഭഗവൽ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നത് ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു.