
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നതെന്ന് കെ സുധാകരൻ ചോദിക്കുന്നു. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.
വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. പുലർച്ചെ തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read More : അച്ഛൻ മരിച്ചതോടെ മദ്യപിച്ചെത്തി മർദ്ദനം, ആക്രമണം പതിവായി; സഹികെട്ട് 35 കാരനായ മകനെ അമ്മ വെട്ടിക്കൊന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam