
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച ഇനി പാടില്ലെന്നും കൊച്ചിയിൽ ചേർന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. കെപിസിസിയുടെ ഭവനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി. വിശദമായ ചർച്ച അടുത്ത 15 ന് ചേരുന്ന യോഗത്തിൽ നടത്താനും കൊച്ചിയിൽ ചേർന്ന കെപിസിസിയുടെ നിർവാഹക സമിതി തീരുമാനിച്ചു.
ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തിൽ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ചർച്ചകൂടാതെ നികുതി ബഹിഷ്കരണ സമര പ്രഖ്യാപനം നടത്തിയതിൽ പ്രതിപക്ഷ നേതാവ് അടക്കം പരാതി ഉന്നയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപനം ഇന്നലെ തിരുത്തിയിരുന്നു. നികുതി കൊടുക്കരുതെന്ന പിണറായി വിജയന്‍റെ പഴയ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനമല്ല നടത്തിയതെന്നുമായിരുന്നു കെ സുധാകരന്‍റെ വിശദീകരണം.
Also Read: നികുതി ബഹിഷ്കരണ പ്രഖ്യാപനം പിൻവലിച്ച് സുധാകരൻ, പിണറായിയെ പരിഹസിച്ചതെന്ന് വിശദീകരണം
അധികനികുതി അടക്കേണ്ടെന്ന കെപിസിസി അധ്യക്ഷന്‍റെ ആഹ്വാനം പാർട്ടിയിലും മുന്നണിയിലും വലിയ അമ്പരപ്പും ആശയക്കുഴപ്പവുമാണ് ഉണ്ടാക്കിയത്. സുധാകരൻ ദില്ലിയിൽ വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഹ്വാനം അറിയില്ലെന്ന് തള്ളിപ്പറഞ്ഞത് ഭിന്നതമൂലമാണെന്നും വിമര്‍ശനം ഉയര്‍ന്നു. നികുതി കൊടുക്കാതിരിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും ആലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ചതുണ്ടാക്കിയ പ്രതിസന്ധിയും പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പല പാർട്ടിനേതാക്കളും പ്രശ്നം ഉന്നയിച്ചതോടെയാണ് സുധാകരൻ സമര പ്രഖ്യാപനം പിൻവലിച്ചത്. അതേസമയം, സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ബഹിഷ്ക്കരണസമരം നടത്തേണ്ടിവരുമെന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam