
തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ പി സി സി ഭാരവാഹിയോഗത്തിലുയർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന എം പിമാരെ നിലക്ക് നിർത്തണമെന്നും താക്കീത് ചെയ്യണമെന്നും എല്ലാം അംഗങ്ങളും ഒരുപോലെ ആവശ്യപ്പെട്ടു. നാളത്തെ നിർവ്വാഹകസമിതിയും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു അധ്യക്ഷൻ കെ സുധാകരന്‍റെ നിലപാട്. തരൂർ അടക്കമുള്ളവർക്കെതിരെ അച്ചടക്കത്തിൻറെ വാളോങ്ങാനുള്ള അവസരമാണ് കെ പി സി സിക്ക് മുന്നിലെങ്കിലും കടുത്ത നടപടിക്ക് സാധ്യത കുറവാണ്. സ്വയം പ്രഖ്യാപനത്തിന് പക്ഷെ വിലക്ക് വന്നേക്കും.
തരൂർ വിഷയം കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് വീഴ്ച്ച പറ്റി എന്നും കെ പി സി സി ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നു. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നൽകി വിഷയം വഷളാക്കിയെന്നും വിമർശനം ഉയർന്നു.
അതേസമയം കെ പി സി സിയുടെ 137 രൂപ ചലഞ്ചിൽ ക്രമക്കേടില്ലെന്ന് യോഗം വിലയിരുത്തി. കോൺഗ്രസിന്റെ 137 -ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 137 രൂപ ചലഞ്ചിൽ മൊത്തം പിരിഞ്ഞത് ആറു കോടിയാണെന്ന് നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ച കണക്കും നേതൃത്വം അവതരിപ്പിച്ചു. കെ പി സി സി ട്രഷററായിരുന്ന പ്രതാപചന്ദ്രന്‍റെ മരണത്തെ ചലഞ്ചിനോട് ചേർത്തുവച്ച് ചിലർ കഥകൾ മെനഞ്ഞെന്ന് നേതൃത്വം ചൂണ്ടികാട്ടി. 138 രൂപ ചലഞ്ച് ഉടൻ വരുമെന്നും കെ പി സി സി നേതൃത്വം വ്യക്തമാക്കി. കെ പി സി സി ഓഫീസ് നടത്തിപ്പിൽ അടിമുടി മാറ്റംവരുത്താനും ജീവനക്കാരിൽ ചിലരെ പിരിച്ചു വിടാനും തീരുമാനമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam