
തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന് കൈ കൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍ പറഞ്ഞു. പാർട്ടിയിൽ എന്നും പ്രശ്‍നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്ന് യോഗത്തിൽ അൻവർ സാദത് അഭിപ്രായപ്പെട്ടു.
അതേസമയം, കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനമുയര്‍ന്നു. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹാം പറഞ്ഞു.
മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്നായിരുന്നു അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വിമർശനം. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്നും തിരുവഞ്ചൂർ വിമർശിച്ചു. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. 11ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam