
തിരുവനന്തപുരം: ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ മറുതന്ത്രവുമായി കോൺഗ്രസ്. തലശ്ശേരി ആർച്ച് ബിഷപ്പിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഇന്ന് വൈകീട്ട് സന്ദർശിക്കും. കർദ്ദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരൻ കൂടിക്കാഴ്ച നടത്തും.
ഈസ്റ്ററിലെ സ്നേഹയാത്രയും വിഷുക്കൈനീട്ടവുമായി ബിജെപി അരമനയിലേക്കും വിശ്വാസികളുടേ വീടുകളിലേക്കും ഇറങ്ങിയിട്ടും മറുതന്ത്രങ്ങളിലെന്ന വിമർശനം കോൺഗ്രസ്സിൽ ശക്തം. യുഡിഎഫിന്‍റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങളിൽ കടുത്ത ആശങ്കയാണ് എ ഗ്രൂപ്പ് പങ്ക് വെച്ചത്. പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ മറുനീക്കം. മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ അറിയാനാണ് സുധാകരന്‍റെ ദൗത്യം. ബിജെപി നീക്കങ്ങൾക്ക് പിന്നാലെ ചില സഭാഅധ്യക്ഷന്മാർ മോദി ചായ്‍വ് പ്രകടിപ്പിക്കുന്നിനെ പാർട്ടി അതീവ ഗൗരവത്തോടെ കാണുന്നു. 20 ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി സഭയെ കൂടെ നിർത്താനുള്ള തുടർ നടപടികൾ ആസൂത്രണം ചെയ്യും.
കോൺഗ്രസ്സിനും സഭക്കും ഇടയിൽ ഏറെ നാളായി അകൽച്ച കൂടുതലാണ്. ഉമ്മൻചാണ്ടി ആരോഗ്യപ്രശ്നങ്ങളായ സജീവമല്ലാത്തത് ഒരു കാരണം. പുതിയ പാർട്ടി നേതൃത്വം സഭാ അധ്യക്ഷന്മാരുമായി നല്ല ബന്ധം പുലർത്താത്താൻ താല്‍പര്യമെടുക്കുന്നില്ലെന്ന പരാതിയും സഭക്കുണ്ട്. മറുവശത്ത് സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി അടുപ്പം തുടരുന്ന സാഹചര്യവുമുണ്ട്. അയൽസംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ഉയർത്തി ബിജെപിക്ക് തടയിടാൻ മുഖ്യമന്ത്രി ഇറങ്ങിക്കഴിഞ്ഞു. കോൺഗ്രസ്സും കൂടുതൽ ഇടപെടുന്നതോടെ സഭയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയനീക്കം ഇനി കൂടുതൽ സജീവമാകും.