ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാത്തത് അനീതി; മുല്ലപ്പള്ളി രാമചന്ദ്രന്‍

By Web TeamFirst Published Sep 10, 2019, 6:33 PM IST
Highlights

അധിക ചെലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാനാവില്ലെന്ന സര്‍ക്കാര്‍  നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനമുന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ദരിദ്രരെയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓണക്കിറ്റ് നല്‍കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

അധിക ചെലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാനാവില്ലെന്ന സര്‍ക്കാര്‍  നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെടുന്ന അഞ്ചുലക്ഷം പേരാണ് സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 

ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള്‍ തോറും ആഘോഷിക്കാന്‍ ഖജനാവില്‍ നിന്നും പൊടിച്ചത് കോടികളാണ്. ഇതിനു പുറമെ മന്ത്രി മന്ദിരം മോഡി പിടിപ്പിക്കാനും വിലകൂടിയ കാറുകള്‍ വാങ്ങാനും ഇഷ്ടക്കാരെ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ നിയമിക്കാനും പൊടിച്ചത് സാധരണക്കാരന്റെ നികുതി പണം. ഇത്തരം അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ ഒഴുവാക്കിയിരുന്നെങ്കില്‍ സാധാരണക്കാരന് ഓണം സന്തോഷത്തോടെ ആഘോഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായം നല്‍കുന്നതിലും വീഴ്ചയുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു. ക്യാമ്പുകളില്‍‍ കഴിഞ്ഞ ഒന്നേകാല്‍ ലക്ഷത്തോളം ദുരന്തബാധിതരില്‍ അമ്പതിനായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ സഹായം ലഭിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

click me!