ശ്രീറാമിന്റെ കാര്യത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നു; വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Aug 5, 2019, 1:52 PM IST
Highlights

പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളതെന്നും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സർക്കാർ മനസ്സിലാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, കേസിന്റെ അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മ്യൂസിയം ക്രൈം എസ്ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൻ വീഴ്ച ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസിൽ എഫ്ഐആര്‍ ഇട്ടത്. 

പൊലീസ് സ്റ്റേഷൻ രേഖകളിൽ അപകടം നടന്ന വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. രക്തസാമ്പിളുകൾ ശേഖരിക്കാനും എസ്ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീറാമിനെ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികൾ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. 
 

click me!