
ദില്ലി: ദിവസങ്ങളായി തുടരുന്ന ഗ്രൂപ്പ് വടംവലികൾക്കൊടുവിൽ കെപിസിസിയുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കി കോൺഗ്രസ് ഹൈക്കമാന്‍റ്. വെട്ടിച്ചുരുക്കിയ അന്തിമ പട്ടികയിൽ 45 പേരാണ് ഉള്ളതെന്നാണ് വിവരം. വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം ഒഴിവാക്കിയാണ് പുതിയ പട്ടിക എന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് ഹൈക്കമാന്‍റ് നടപടിയെന്നാണ് വിലയിരുത്തൽ .
പുതിയ പട്ടികയിൽ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, പദ്മജ വേണുഗോപാൽ, ശരത്ചന്ദ്രപ്രസാദ്, പി സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, കെസി റോസക്കുട്ടി, മൺവിള രാധാകൃഷണൻ, മോഹൻ ശങ്കർ തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരാകും.
കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ ഭാരവാഹി പട്ടിക വരുന്നതിൽ സോണിയാ ഗാന്ധി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശത്തിൽ ഹൈക്കമാന്‍റ് ഉറച്ച് നിന്നതായാണ് വിവരം. ഇതെ തുടര്‍ന്ന് വിഡി സതീശന്‍,ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ച് എഐസിസിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വായിക്കാം: കെപിസിസി പുനസംഘടന: നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. സതീശനും പ്രതാപനും പിന്മാറി...
പത്ത് വൈസ് പ്രസിഡന്‍റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്നികിന് കൈമാറിയിട്ടുണ്ട്. ഈ പട്ടിക സോണിയാ ഗാന്ധി കണ്ട ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.
ഗ്രൂപ്പ് സമവാക്യങ്ങളും തര്‍ക്കങ്ങലും കാരണം ഭാരവാഹികളുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. പട്ടിക തിരുത്തിയേ തീരു എന്ന കര്‍ശന നിര്‍ദേശവും ഗ്രൂപ്പ് നേതാക്കൾക്ക് ഹൈക്കമാന്‍റ് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam