
തിരുവനന്തപുരം;വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച കെ.മുരളീധരന് പിന്തുണയുമായി എംകെ രാഘവന്‍ എംപിയും. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കളിപ്പാട്ടവും കസേരയും കിട്ടിയില്ലെന്ന പരിഭവം പറച്ചില്‍ നേതാക്കളെ ജനമനസില്‍നിന്ന് അകറ്റുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വിമർശിച്ചു. എംപിമാർ വിവാദം തുടരുന്നതിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
മുന്‍നിലപാടില്‍ നിന്ന് ഒരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ചാണ് കെ. മുരളീധരനുള്ള എംകെ രാഘവന്‍റെ പിന്തുണ. നേതൃത്വമാണ് എല്ലാം തീരുമാനിക്കുന്നത്, മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ പോയതില്‍ വിശദീകരണം നല്‍കേണ്ടതും നേതാക്കല്‍ തന്നെയാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പരാജയപ്പെടുകയാണെന്ന് സൂചിപ്പിക്കുന്നു എംകെ രാഘവന്‍
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംപിമാര്‍ ഉള്‍പ്പെടുന്ന രണ്ടാംവിവാദം കെപിസിസി നേതൃത്വത്തിന് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്. മല്‍സരരംഗത്ത് നിന്ന് മാറുമെന്നുള്‍പ്പടെയുള്ള കെ മുരളീധരന്‍റെ സ്വയംപ്രഖ്യാപനത്തില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തിയാണ് കെപിസിസിക്കുള്ളത്. നേതൃത്വത്തിനൊപ്പം നൽക്കുന്ന പഴകുളം മധു മുരളിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ തുറന്നടിച്ചു
.സ്ഥിരം വിവാദമുണ്ടാക്കുന്ന എംപിമാരുടെ നീക്കങ്ങളെ സംശയത്തോടെയാണ് നേതൃത്നം കാണുന്നത്. മറ്റന്നാൾ ചേരുന്ന നിർവ്വാഹകസമിതി വിവാദം ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam