
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രൻ നായരുടെ മരണത്തിൽ പാര്‍ട്ടി അന്വേഷണം. അന്വേഷണ കമ്മീഷനെ വച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കിട്ടുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍റെ മാനസിക പീഡനം താങ്ങാനാകാതെയാണ് പ്രതാപചന്ദ്രൻ നായര്‍ മരിച്ചതെന്നായിരുന്നു മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെപിസിസി അധ്യക്ഷനും നൽകിയ പരാതി. കെപിസിസി യുടെ ഫണ്ട് കട്ടുമുടിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നായിരുന്നു ആരോപണം. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയുടേയും അന്വേഷണം.
കഴിഞ്ഞ മാസമാണ് കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടായിരുന്നു വി പ്രതാപചന്ദ്രന്‍റെ തുടക്കം. ഡി സി സി ജനറൽ സെക്രട്ടറി, എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വർഷം പ്രവർത്തിച്ചു. പത്രപ്രവർത്തകനായി പ്രവർതതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam