സ്റ്റാൻ സ്വാമി സംഘപരിവാറിന്‍റെ ഉന്മൂലന രാഷ്ട്രീയത്തിന്‍റെ ഇര: അഡ്വ. ടി. സിദ്ദിക്ക്

By Web TeamFirst Published Jul 5, 2021, 9:43 PM IST
Highlights

കസ്റ്റഡിയിലും തുടർന്ന് ജയിലിലും ഫാദറിന് ഏൽക്കേണ്ടി വന്നത് കടുത്ത പീഡനവും മനുഷ്യാവകാശലംഘനവും ആയിരുന്നുവെന്ന്  അഡ്വ. ടി. സിദ്ദിക്ക് പറഞ്ഞു.

തിരുവനന്തപുരം: സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്  അഡ്വ ടി. സിദ്ധീഖ് എംഎല്‍എ. തികഞ്ഞ മനുഷ്യസ്നേഹിയും മനുഷ്യാവകാശ പ്രവർത്തനമായിരുന്ന ഫാദർ സ്റ്റാൻ സ്വാമി, സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ പാർശ്വവൽക്കരിക്കപ്പെട്ട ഗിരിവർഗ്ഗക്കാർ ഉൾപ്പെടെയുള്ള ജന വിഭാഗത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗുരുശ്രേഷ്ഠനായിരുന്നുവെന്ന് സിദ്ദീഖ് പറഞ്ഞു. 

കസ്റ്റഡിയിലും തുടർന്ന് ജയിലിലും ഫാദറിന് ഏൽക്കേണ്ടി വന്നത് കടുത്ത പീഡനവും മനുഷ്യാവകാശലംഘനവും ആയിരുന്നു. ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിക്കുണ്ടാക്കിയ തീരാകളങ്കമാണിത്. ലജ്ജാകരമായ ഈ സാഹചര്യം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയിരിക്കുന്നു. 

കരിനിയമങ്ങൾ ചുമത്തി വ്യാജ കേസുകൾ നിർമ്മിച്ച് വിചാരണയില്ലാതെ ജയിലിലിട്ട് നിരപരാധികളെ പീഡിപ്പിച്ചു കൊല്ലുന്ന  സംഘപരിവാർ ഫാസിസ്റ്റ്റ്റ് നയം തിരുത്തേണ്ടതാണ്.  ഫാദർ സ്റ്റാൻ സ്വാമിയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ  സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ  അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് മേൽ ഓരോ പൗരനുമുള്ള അവകാശവും, വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ആവശ്യമായ നടപടികൾ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!