
തിരുവനന്തപുരം: കെ എസ് ഇ ബിയിലെ ഭരണാനുകൂല സംഘടനയും ചെയര്‍മാന്‍ ഡോ ബി ആശോകും വീണ്ടും നേര്‍ക്കുനേര്‍. മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും സത്രീത്വത്തെ അവഹേളിക്കുന്ന സമീപനവും തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ, വൈദ്യുതിഭവന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ഓഫിസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. വിരട്ടല്‍ വേണ്ടെന്ന് സംഘടനനേതാക്കള്‍ തിരിച്ചടിച്ചു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി കൂടിയായ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ഭാനുവിന്‍റെ സസ്പെന്‍ഷനാണ് ഇപ്പഴത്തെ പ്രകോപനത്തിന് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ ആരോപിച്ചു.
ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണിവരെ വൈദ്യുതി ഭവന് മുന്നില്‍ വനിത ജീവനക്കാരുടെ സത്യാഗ്രഹമാണ് സംഘടന പ്രഖ്യാപിച്ചത്. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 500 ഓളം ജീവനക്കാരെ പങ്കെടുപ്പിച്ച് പൊതു സത്യഗ്രഹം നടത്തുമെന്ന് സംഘടന തിരിച്ചടിച്ചു.
അതിനിടെ ചെയര്‍മാന് പന്തുണയുമായി ഏഴ് ഡയറക്ടര്‍മാര്‍ വാര്‍ത്താ കുറിപ്പിറക്കി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ ചട്ടപ്രകാരമാണെന്നാണ് ഇവരുടെ വാദം. അതിനെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ഡയറക്ടർമാർ കുറ്റപ്പെടുത്തി. അതേസമയം നാളത്തെ പ്രതിഷേധം പ്രതീകാത്മകമാണെന്നും ചെയര്‍മാന്‍റെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam