
തിരുവനന്തപുരം: ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്‍റി 20 നടക്കാനിരിക്കെ കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. 2. 36 കോടി രൂപ കുടിശ്ശിക നൽകാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി ബന്ധം കെ എസ് ഇ ബി വിഛേദിച്ചത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്‍റെ ഫ്യൂസ് ഊരിയത് .
സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണി അഞ്ച് ദിവസമായി നടത്തുന്നത് വാടകക്കെടുത്ത ജനറേറ്ററിലാണ്. മത്സരത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗം ചേര്‍ന്നതും ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയിലാണ്. സ്റ്റേഡിയത്തിന്‍റെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡാണ് മൂന്ന് വര്‍ഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്. സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നൽകുന്ന ആന്വിറ്റി ഫണ്ട് നൽകാതെ കുടിശ്ശിക നൽകാനാകില്ലെന്നാണ് കെ എസ് എഫ് എല്‍ നിലപാട്. പേരിന് പോലും പ്രവര്‍ത്തിക്കാത്ത കെ എസ് എഫ് എല്ലിനുമേല്‍ പഴി ചാരി തടിയൂരുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.
നികുതിയിനത്തിൽ കെ എസ് എഫ് എല്‍ തിരുവനന്തപുരം കോര്‍പ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നൽകാനുണ്ട്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് സ്റ്റേഡിയം സജ്ജമാക്കുന്നത് അവതാളത്തിലാകുമെന്നാണ് ആശങ്ക. മറ്റന്നാൾ മുതൽ ടിക്കറ്റ് വിൽപ്പന തുടങ്ങാനിരിക്കെ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam