
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവുമായി മാനേജ്മെന്‍റ്. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പൊതുജന സമ്പര്‍ക്കം നടക്കുന്ന എല്ലാ ഓഫീസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക.
ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരും. വൈദ്യുതി ബില്ലുമായും വൈദ്യുതി വിതരണത്തിലെ തടസവുമായി ബന്ധപ്പെട്ടും ജീവനക്കാരുമായി പൊതുജനങ്ങള്‍ വാക്കേറ്റത്തിനും അത് ആക്രമണത്തിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎസ്ഇബിയുടെ ശ്രമം. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ആക്രമണത്തിന് പിന്നാലെയാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ക്യാഷ് കൗണ്ടര്‍, ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ എന്നിവ ക്യാമറ പരിധിയില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫിസുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളുടെ കണക്ക് കെഎസ്‍ഇബി ശേഖരിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam